Showing posts with label നാട്ടുകാഴ്ചകള്‍. Show all posts
Showing posts with label നാട്ടുകാഴ്ചകള്‍. Show all posts

Saturday, May 2, 2009

Monday, March 16, 2009

എന്റെ പൂരക്കാഴ്ച്ചകള്‍....!



അമ്മേ ദേ ആന...!


കുത്തുവിളക്കിന്റെ കണ്ണിലൂടെ


മുറ്റത്തെ പൂരം

Thursday, February 12, 2009

പൂരക്കാലം




തിരുവാതിര കഴിഞ്ഞു.....അകലെ കാതോര്‍ത്താല്‍ ചെണ്ടമേളത്തിന്റെ ഇരമ്പം കേള്‍ക്കുന്നുണ്ടോ...???!!! ഇനി ഇടവഴികളിലൂടെ വീണുകിടക്കുന്ന മാമ്പൂക്കളെ ചവിട്ടിഞെരിച്ചുകൊണ്ട് ചിലമ്പിട്ട കാലുകള്‍ നടന്നുവരും.അരയില്‍ ചുവന്ന പട്ടും, അരമണിയും,ചന്ദനം പൂശിയ മെയ്യും,കയ്യില്‍ പള്ളിവാളും,പിന്നിലേക്ക് അഴിഞ്ഞുകിടക്കുന്ന മുടിയുമായി വെളിച്ചപ്പാട്.അരികൊണ്ട് അണിഞ്ഞ നിലത്ത് പറയ്ക്കുചുറ്റും ഉറഞ്ഞുതുള്ളി,അക്ഷതമെറിഞ്ഞ് , അടുത്താണ്ടുമുഴുവന്‍ കാത്തുകൊള്ളാം എന്നു കല്പിക്കുന്ന കാവിലമ്മയുടെ പ്രതീകമായ വെളിച്ചപ്പാട്.പിന്നെ,വിറക്കുന്ന പള്ളിവാളില്‍ കാണിക്കവയ്ക്കുന്ന നാണ്യങ്ങളും,പറയെടുത്ത നെല്ലുമായി, വന്നവഴി തിരിഞ്ഞുനടക്കാതെ തൊണ്ണൂറുദേശങ്ങളും താണ്ടുന്നു,ആമക്കാവിലെ ആണ്ട തമ്പുരാട്ടി....!!!

അതിനുപിന്നാലെ ചുവന്ന നാക്കും,കിരീടവുമായി,“ അമ്പിളിപ്പൂക്കുല മെയ്യിലണിഞ്ഞ് ”, ഉണ്ണിയോടുള്ള സ്നേഹത്തിന്റെ ഉറവ വറ്റാത്ത ഹ്രുദയവും,ചടുലമായ കാല്‍ വയ്പ്പുകളുമായി പൂതന്‍ വരും.ശിരസ്സില്‍ തിടമ്പും, ചിലമ്പുമണിഞ്ഞ്,കറുത്തമെയ്യില്‍ കുരുത്തോലയുമായി തിറകള്‍....! ഉടുക്കുകൊട്ടി പാടി വരുന്ന ആണ്ടികള്‍.....അടിച്ചമര്‍ത്തപെട്ടവന്റെ അമര്‍ഷത്തിന്റെ ആഘോഷം പോലെ,കോഴിയെ മുറിച്ചു ചോരകുടിക്കുന്ന കാളിയും ദാരികനും....!

എല്ലാ രൂപങ്ങളും ഒഴുകിച്ചേരുന്ന അമ്പലമുറ്റം.തിടമ്പേന്തിയ ആനകള്‍ , കുത്തുവിളക്കുകള്‍ , ഇടഞ്ഞുകൊട്ടുന്ന വാദ്യങ്ങളുടെ ഉച്ചസ്ഥായിയിലുള്ള ലയം.കൈവഴികളായി ഒഴുകിയെത്തി, വിശ്വാസത്തിന്റെ ലഹരിയില്‍ ഒത്തുചേര്‍ന്ന് വരുന്നാണ്ടത്തെ നന്മക്കുവേണ്ടി തൊഴുതുനിന്നു, പിന്നെ രാത്രിപൂരം കഴിഞ്ഞ് , ഉറക്കം മങ്ങി ചുവന്ന കണ്ണുകളുമായി ചിതറിപ്പോകുന്ന ആള്‍ക്കൂട്ടത്തിന്റെ ആരവം.പിന്നെ സൂര്യനുദിക്കുമ്പോ ബാക്കിയാവുന്ന വെടിമരുന്നിന്റെയും ആനപിണ്ടത്തിന്റെയും മണം, ചിതറിവീണുകിടക്കുന്ന തോരണങ്ങളും കുരുത്തോലകളും......!

അതെ......വള്ളുവനാടിനു ഇനി പൂരങ്ങളുടെ കാലം.

Friday, January 23, 2009

നാട്ടുകാഴ്ചകള്‍



പതിഞ്ഞ താളത്തില്‍ നിന്നു കൊട്ടിക്കയറി ഉറഞ്ഞുവന്ന് സിരകളില്‍ ആസുര താളത്തിന്റെ ലഹരി പടര്‍ത്തുന്ന ചെണ്ടമേളം.പെട്ടെന്ന് ശ്രോതാക്കളായ ആള്‍ക്കൂട്ടത്തിന്റെ മുന്‍ നിരയില്‍നിന്ന് ഉറക്കെ ഒരു അഭിനന്ദനം കേള്‍ക്കാം...“ബലേ...ബലേ...!”

വീതികൂടിയ നെറ്റിയില്‍ നീളത്തില്‍ ചന്ദനക്കുറി.താഴ്ത്തിവെട്ടിയ മുടിയില്‍ നര കയറിയിരിക്കുന്നു.വലിയ മുഖം.മെലിഞ്ഞ ശരീരം.ചുണ്ടില്‍ ബീഡി പുകയുന്നുണ്ടാവും.കണ്ണുകള്‍ മദ്യലഹരിയിലും.കുറച്ചുകാലം മുന്‍പുവരെ വള്ളുവനാട്ടിലെ പൂരപ്പറമ്പുകള്‍ക്ക് “ബലേ” വാര്യര്‍ എന്ന ക്രിഷ്ണവാര്യരുടെ ഈ രൂപം അത്ര അന്യമായിരുന്നില്ല.പ്രസന്നമല്ലാത്ത ഈ രൂപം ഒരുവിധം എല്ലാ കഥകളിയരങ്ങുകള്‍ക്കും അണിയറകള്‍ക്കും കൂടി പരിചിതമാണ്.

പേരുകേട്ട ഒരില്ലത്തെ നമ്പൂതിരിക്ക് സംബന്ധത്തില്‍ ജനിച്ച വാര്യര്‍ ഒരു ഭഗ്നപ്രണയത്തിന്റെ ഫലമായി അവധൂതവേഷം സ്വീകരിച്ചതാണത്രെ...! കഥകളിയിലും,സാഹിത്യത്തിലും,മേളക്കണക്കുകളിലും,മറ്റ് ക്ഷേത്ര കലകളിലും അസാമാന്യ പാണ്ഡിത്യം വാര്യര്‍ക്കുണ്ടായിരുന്നു.വീടുവിട്ടിറങ്ങിയ വാര്യര്‍ പിന്നെ ജീവിച്ചത് കലയോടും കലാകാരന്മാരോടും ഒപ്പമായിരുന്നു.അങ്ങനെ നേടിയതാണു ഈ അറിവുകളെല്ലാം.നല്ലതിനെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം,ഇഷ്ടപ്പെടാത്തതിനെ കണക്കിനു കളിയാക്കാനും വാര്യര്‍ മടിച്ചിരുന്നില്ല.അദ്ദേഹം ആസ്വാദകരില്‍ ഉണ്ടെങ്കില്‍ ഒരുവിധം കലാകാരന്മാരെല്ലാം ഒരല്പം ഭയന്നിരുന്നു.

ചിന്തകളിലും സ്വഭാവത്തിലും എല്ലാം ഒരു ഫ്യൂഡല്‍ സ്പര്‍ശമുള്ള അഹന്ത വച്ചുപുലര്‍ത്തിയിരുന്ന വാര്യര്‍ പക്ഷെ എന്നും നടന്നിരുന്നത് വെറുംകയ്യോടെ ആയിരുന്നു.സ്വന്തമായി ഒന്നും ഉണ്ടായിരുന്നില്ല അദ്ദേഹത്തിനു.ഏറ്റവും കേമം ഉണ്ണായി “വാര്യര്‍” എഴുതിയ നളചരിതം ആണു വാര്യര്‍ക്ക് ...! :-)

ഉള്ളുകൊണ്ട് വളരെ ശുദ്ധനായ ഈ വ്യക്തിയെ അറിയാത്ത കളിക്കാരും കളിക്കമ്പകാരും ഉണ്ടാവില്ല.പറഞ്ഞുകേട്ട ഒരു കഥ ഓര്‍മ്മ വരുന്നു: വലിയ ഒരില്ലത്തെ രണ്ട് പെണ്‍കുട്ടികളുടെ കഥകളി അരങ്ങേറ്റം.വാര്യരുമുണ്ട് കാഴ്ചക്കാരനായി.പുറപ്പാട് കഴിഞ്ഞുമടങ്ങുമ്പോള്‍ സ്വതസിദ്ധമായ ശൈലിയില്‍ വാര്യര്‍ ഉറക്കെ പറഞ്ഞു ,“ പെങ്കുട്ട്യോളായാ ഒരു പ്രായം കഴിഞ്ഞാ വേളി കഴിച്ചു കൊടുക്കന്ന്യാണേ ഭേദം....!” :-) ഇതായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനത്തിന്റെ രൂപം.

ജീവിതകാലം മുഴുവന്‍ കലോപാസകനായി ഊരുചുറ്റിയ വാര്യരുടെ മരണം ആരുമറിയാതെ ഒരു പാതയോരത്തായിരുന്നു എന്നതു വേദനാജനകമാണു.പിന്നീട് ബന്ധുക്കള്‍ കേട്ടറിഞ്ഞ് എത്തി ഏറ്റെടുത്തു എന്നു തോന്നുന്നു.ജീവിതം മുഴുവന്‍ കലക്കും കലാകാരന്മാര്‍ക്കും ഒപ്പം നടന്നുതീര്‍ത്ത, നിഷേധിയായ ആ നല്ല മനുഷ്യന്‍ എന്റെ നാട്ടിന്‍പുറത്തെ ഒരുപാട് വ്യക്തിത്വങ്ങളില്‍ ഒന്നാണു.