Sunday, September 20, 2009

ഇടവഴി


ഇടവഴിയില്‍ വീണുകിടക്കുന്ന വളപ്പൊട്ടുകള്‍ തിരഞ്ഞു ചെന്നപ്പോഴേക്കും കാലം അതിനുമുകളില്‍ കൂടുകൂട്ടിയിരിക്കുന്നു. ചുവന്ന ചെമ്പരത്തി പൂത്തുനിന്ന വേലിക്ക് പകരം പച്ചപായലിന്റെ മതില്‍.ഇന്നലത്തെ മഴയില്‍ നനഞ്ഞ വഴിയിലൂടെ തണുത്ത കാല്‍ വച്ച് നടക്കുമ്പോള്‍ കണ്ടു പിരിഞ്ഞുപോകവേ വിതച്ച ഓര്‍മ്മകളുടെ തളിരുകള്‍....!

Wednesday, September 2, 2009

പറയി പെറ്റ പന്തിരുകുലം







പുഴയുടെ നിലക്കാത്ത ഒഴുക്ക്‌......അത് കാലഘട്ടങ്ങള്‍ക്കും സംസ്ക്രുതികള്‍ക്കും മുകളിലൂടെ നിരന്തമായുള്ള ഒഴുക്കാണ് . അതിന്റെ തീരങ്ങള്‍ സാക്ഷിയായി നിരവധി നഗരങ്ങള്‍, സംസ്കാരങ്ങള്‍ ഉയര്‍ന്നുപൊങ്ങി പിന്നീട് തകര്‍ന്നടിയുന്നു.അതിര്‍ത്തികള്‍ നിര്‍ണയിക്കപ്പെടുന്നു; പുനര്നിര്ണ്ണയിക്കപ്പെടുന്നു. പിന്നെ യുദ്ധ മുഖങ്ങളായി ചോരചിന്തുന്നു.എല്ലാത്തിനും മുകളിലൂടെ കാലത്തിന്റെ മഹാപ്രവാഹമായി പുഴ ഒഴുകുന്നു. ഒഴുക്കിനൊപ്പം മണ്ണിന്റെ ഓരോ അടരുകളിലും ഓര്‍മ്മകളുടെ നിധികള്‍ കൂട്ടിവയ്ക്കുന്നു...!

അങ്ങനെ കൂട്ടിവച്ച ഒരുപാടു മിത്തുകള്‍ ഭാരതപ്പുഴയുടെ തീരങ്ങളില്‍ കാണാം. യാഥാര്‍ത്ഥ്യവും സങ്കല്‍പ്പവും വേര്‍തിരിക്കാനാവാത്ത വിധം ഏതോ തലങ്ങളില്‍ കെട്ട് പിണഞ്ഞു കിടക്കുന്ന കഥകള്‍. പലതും നൂറ്റാണ്ടുകള്‍ പഴക്കമുള്ളവ. പക്ഷേ, അടയാളപ്പെടുത്താന്‍ ആവാതെ പോയ കാലം ഇവയ്ക്കൊക്കെ അപ്രധാനമാണ് . കാരണം അവയെല്ലാം കാലത്തെ അതിജീവിച്ചിരിക്കുന്ന കഥകളാണ്.

ഇവയില്‍ നേരിന്റെ വെളിച്ചം നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ് പറയി പെറ്റ പന്തിരുകുലത്തിന്റെ കഥ. ഒരു മിത്ത് എന്നതിലുപരി സാമ്പ്രദായിക സാമൂഹിക വ്യവസ്ഥകള്‍ക്കെതിരെ ഉള്ള ഒരു വിപ്ലവത്തിന്റെ ധ്വനികൂടി ഉണ്ട് അതിന്.

അറിവിന്റെ അപ്രമാദിത്വത്തിനു എതിരെയുള്ള പ്രതീകമായി വരരുചി വേളി കഴിക്കുന്ന പഞ്ചമി എന്ന പറയ പെണ്‍കുട്ടി. മറ്റൊരു തരത്തില്‍ അത് വിധിയുടെ അചഞ്ചലമായ ശക്തിയും ആണ് . പന്ത്രണ്ടു മക്കള്‍ക്ക്‌ ജന്മം കൊടുക്കുകയും പന്ത്രണ്ടു ജാതികളില്‍ വളരുകയും......ഒരര്‍ത്ഥത്തില്‍ ആദ്യത്തെ സാമുദായിക വിപ്ലവം ആവണം അത്.....!

അങ്ങനെ പറയി പെറ്റ പന്തിരുകുലത്തിലെ ഓരോ അംഗത്തെയും കുറിച്ചു ഒരുപാടു കഥകള്‍ ഇന്നും ഉണ്ട്. അവരുടെ ഒക്കെ താവഴികള്‍ എന്ന് അവകാശപ്പെടുന്നവര്‍ ഇന്നും ഉണ്ട്; നിരവധി പ്രതീകങ്ങളും...! അഗ്നിഹോത്രി യജ്ഞ സമയത്ത് ഈറന്‍ മുണ്ട് വിരിച്ചിരുന്ന "വെള്ളിയാംകല്ല്" , രായിരനെല്ലൂര്‍ മല, പാക്കനാരുടെ നിളാതീരത്തെ അമ്പലം , പെരുന്തച്ചന്റെ ഉളി വീണ ക്ഷേത്രങ്ങളും കൂത്തമ്പലങ്ങളും. എല്ലാം ഭാരതപ്പുഴയെ ചുറ്റിപ്പറ്റി തന്നെ.

സംഭവിച്ചത് എന്ന് തീര്‍ത്തും പറയാവുന്ന ചരിത്രത്തിന്റെ കയ്യൊപ്പുള്ള ഇത്തരം ഒരുപാടു ഐതിഹ്യങ്ങള്‍ ഇന്നും നിളാതീരത്തെ വള്ളുവനാടിന്റെ മണ്ണില്‍ ഉറങ്ങുന്നു...!!!