Tuesday, January 1, 2013

നാട്ടുകാഴ്ചകള്‍ - 3

          ചിരി എന്നത് ഒരു പ്രതീകമാണ്‌; സന്തോഷത്തിന്‍റെ, സൗഹൃദത്തിന്‍റെ, നര്‍മത്തിന്‍റെ, പ്രതീക്ഷയുടെ ഒക്കെ പ്രതീകം. അത് മറ്റുള്ളവരിലേക്ക് പടര്‍ത്താന്‍ കഴിവുള്ളവര്‍ ഇടപഴകുന്നവരുടെ ഹൃദയങ്ങളിലും ഓര്‍മകളിലും സ്വന്തമായൊരിടം എളുപ്പത്തില്‍ നേടുന്നു. ഇങ്ങനെയുള്ളവരില്‍ ചിലരെങ്കിലും സ്വന്തം ദുഃഖങ്ങളുടെ തീച്ചൂളയാല്‍ പ്രകാശം പരത്തുന്ന നക്ഷത്രങ്ങള്‍* തന്നെ ആണ്. അതെനിക്ക് മനസ്സിലാക്കിതന്നത് വായിച്ചുകേട്ട ചാര്‍ളി ചാപ്ലിന്‍റെ ജീവിതമല്ല, മറിച്ച് എനിക്ക് നേരിട്ടറിയാവുന്ന കുഞ്ഞമ്മാമന്‍ എന്ന വ്യക്തിത്വമാണ്.

          കുറച്ചൊന്നു  മുന്നോട്ട് വളഞ്ഞ് നന്നേ ശോഷിച്ച ആ രൂപം "ഇത്രയും മെലിഞ്ഞ ആളുകളും ഉണ്ട്" എന്ന ഒരു ഓര്‍മപ്പെടുത്തല്‍ പോലെ തോന്നും. മിക്കവാറും വിശേഷങ്ങള്‍ക്കൊക്കെ പങ്കെടുക്കാറുള്ള കുഞ്ഞമ്മാമനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. അച്ഛന്‍റെ അമ്മാമന്‍മാരില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന ആളെന്ന നിലയില്‍ ഒരു കാരണവര്‍ സ്ഥാനം ഉണ്ടായിരുന്ന അദ്ദേഹത്തിന് ആ ബഹുമാനം എന്നും ലഭിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഫലിതങ്ങള്‍ വിശേഷദിവസങ്ങളിലെ ഒത്തുകൂടലുകളില്‍ ചിരി പടര്‍ത്തിയിരുന്നു. എല്ലാവര്‍ക്കും ഒരു പ്രത്യേക സ്നേഹം നിഷ്കളങ്കനും സരസനുമായ കുഞ്ഞമ്മാമനോട് ഉണ്ടായിരുന്നു.

          അദ്ദേഹത്തിന്‍റെ ഫലിതങ്ങള്‍ പലപ്പോഴും ബൗദ്ധികമായി നിലവാരം പുലര്‍ത്തുന്നവയാണ്.പറഞ്ഞുകേട്ട ഒരു കഥ ഇങ്ങനെ :  പണ്ട് ഒരു യാത്രക്കിടയില്‍ ഭക്ഷണത്തിനായി കുഞ്ഞമ്മാമന്‍ കയറിയത് ഒരിത്തിരി മുന്തിയ ഹോട്ടലില്‍ ആയിരുന്നു. വെടിപ്പായ വസ്ത്രധാരണത്തോടെ ഓര്‍ഡര്‍ സ്വീകരിക്കാനെത്തിയ ബെയറര്‍ കുഞ്ഞമ്മാമാനോടു ചോദിച്ചു, "Sir, You prefer to have G.R or M.R ? ". (G.R എന്നാല്‍ Ghee Roast എന്നും M.R എന്നാല്‍ Masal Roast എന്നും ആണ് ബെയറര്‍ ഉദ്ദേശിച്ചത് ) ഒരിത്തിരി ശങ്കിച്ച കുഞ്ഞമ്മാമന്‍ ഉടനെ മറുപടി കൊടുത്തു, " എനിക്ക് രണ്ട് U.V മതി. വേഗം ആയ്ക്കോട്ടെ..!", അമ്പരന്ന ബെയറര്‍ എത്ര ആലോചിച്ചിട്ടും U.V എന്താണെന്നു പിടികിട്ടിയില്ല. അവസാനം കുഞ്ഞമ്മാമന്‍ തന്നെ "ഹേയ്.....രണ്ട് ഉഴുന്നുവടേയ്...!" എന്ന് വിശദമാക്കി എന്നാണു കഥ!

          മലയാളം അദ്ധ്യാപകനായിരുന്ന കുഞ്ഞമ്മാമന്‍ U.P സ്കൂളില്‍ പഠിച്ചിരുന്ന അച്ഛനെ കാണുമ്പോള്‍ " U.T ഉണ്ണികൃഷ്ണന്‍റെ പാഠം എത്തിയോ കുഞ്ഞുകുട്ടാ..? " എന്ന് ഫലിതസ്വരത്തില്‍ തിരക്കിയിരുന്ന കാര്യം അച്ഛന്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ( ഉറിയില്‍ തൂങ്ങിയ ഉണ്ണികൃഷ്ണന്‍ എന്നൊരു പാഠം ഉണ്ടായിരുന്നു അവര്‍ക്ക് അന്ന്  ) സദ്യക്ക് ചേന വറുത്തത് വിളമ്പുന്നതിനു "പ്ലസ്‌ ടു" എന്നും രസത്തിന്‍റെ കൂടെ പപ്പടത്തിന് "മെര്‍ക്കുറിക്ക് ബോണസ്‌" എന്നും ഒക്കെയാണ് കുഞ്ഞമ്മാമന്‍റെ ശൈലി!

          ഒരിക്കല്‍ അച്ഛന്‍റെ കാലിലെ എല്ലുപൊട്ടി കിടപ്പിലായിരുന്നപ്പോള്‍ കാണാന്‍ വന്ന കുഞ്ഞമ്മാമന്‍ എന്നെ കണ്ട് അച്ഛന്‍റെ മകന്‍ ആണെന്ന് തിരിച്ചറിഞ്ഞില്ല. അതിന്‍റെ പരിഭവം ഞാന്‍ അദ്ദേഹത്തെ ബസ്‌ സ്റ്റോപ്പില്‍ കൊണ്ടുവിടുന്ന വഴിക്കൊക്കെ എന്നോട് പറഞ്ഞുകൊണ്ടിരുന്നു.

          ഇടയില്‍ എപ്പോഴോ ആണ് ഞാന്‍ കുഞ്ഞമ്മാമന്‍റെ കുടുംബചരിത്രം അറിയുന്നത്. അദ്ദേഹത്തിന്‍റെ പത്നി രോഗിയായിരുന്നു. ബുദ്ധിമാന്ദ്യം ഉള്ള മകളെ പണ്ട് ആര്‍ക്കോ വേളി കഴിച്ചു കൊടുത്തു. പക്ഷേ ആ വേളിയിലൂടെയുള്ള സമ്പത്ത് മാത്രം ലക്ഷ്യമുണ്ടായിരുന്ന അയാള്‍ അധികം വൈകാതെ അവരെ കുഞ്ഞമ്മാമന്‍റെ അടുത്ത് ഉപേക്ഷിച്ചു പോയി.

          കുഞ്ഞമ്മാമന്‍റെ അമ്മാമി മരിച്ച അവസരത്തില്‍ അച്ഛന് പോകാന്‍ പറ്റാതെ വന്നപ്പോള്‍ ഞാനാണ് വല്യച്ഛന്‍മാരോടൊപ്പം അദ്ദേഹത്തെ കാണാന്‍ പോയത്. അവിടെച്ചെന്ന് ഞങ്ങള്‍ ഓരോരുത്തരും കുറച്ചു കാശ് കയ്യില്‍ വച്ചുകൊടുത്തപ്പോള്‍ കുഞ്ഞമ്മാമന്‍റെ കണ്ണുനിറയുന്നതും തൊണ്ട ഇടറുന്നതും ഞാന്‍ കണ്ടു. അത് ചിരി പടര്‍ത്തുന്ന ഫലിതങ്ങളുടെ ഒരു മറുവശമായിരുന്നു.

          കേള്‍ക്കുന്നവരുടെ കണ്ണ്‍ നനയിക്കുന്ന ജീവിത പശ്ചാത്തലമുണ്ടായിരുന്ന കുഞ്ഞമ്മാമന്‍ പക്ഷേ എന്നും മറ്റുള്ളവരിലേക്ക് പകര്‍ന്നിരുന്നത് ചിരിയുടെ തിളക്കമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കുറിച്ച് ഒരു കുറിപ്പെങ്കിലും ഉണ്ടാകാതെ വയ്യ. അദ്ദേഹം ഈ ലോകം വിട്ടുപോയിട്ട് അധികം കാലമായിട്ടില്ല. ഇനിയുള്ള തലമുറ ഒരുപക്ഷേ അദ്ദേഹത്തെ പറ്റി കേള്‍ക്കാനോ അറിയാനോ വഴിയില്ല. തലമുറകള്‍ കഴിയുംതോറും കൂടുതല്‍ വ്യക്ത്യധിഷ്ഠിതവും സങ്കീര്‍ണവും ആയിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിന് "ചിരി" എന്ന അനുഭവം അന്യമാവുന്ന കാലം ഒരു അതിശയോക്തി ആവില്ല. അങ്ങനെയുള്ള ഒരു കാലത്തെ മനുഷ്യര്‍ക്കുവേണ്ടിയുള്ള ചൂണ്ടുപലകയായിരിക്കട്ടെ എന്‍റെയീ അനുഭവസാക്ഷ്യം.

 (*ജി ശങ്കരകുറുപ്പിന്‍റെ "നക്ഷത്രഗീതം" എന്ന കവിതയോട് കടപ്പാട്‌. )


നാട്ടുകാഴ്ചകള്‍ -2


Sunday, November 25, 2012

അവസാനത്തെ ഇലയും കാറ്റെടുക്കുമ്പോള്‍...!


When the wind takes away the last leaf, when the naked trees shiver in cold, there you hear the jingle bells,see the snow-white streets and taste of Red Wine with the fragrance of dark chocolates!
Yess....it is the time for one more Christmas.....!

Sunday, October 14, 2012

മേഘങ്ങള്‍ക്ക് മുകളില്‍!


മേഘമാലകള്‍ക്ക് മുകളില്‍ മൌനത്തിന്‍റെ പരന്ന കടല്‍....ഇടയില്‍ പര്‍വതശൃംഗങ്ങളുടെ ഒറ്റപ്പെട്ട തുരുത്തുകള്‍.
കണ്ണെത്താതെ നിറഞ്ഞുകിടന്ന കാഴ്ചയുടെ അനുഭവം മനസ്സിലെടുത്ത് തിരിച്ചിറങ്ങി...മടങ്ങിവരാന്‍...തനിയെയല്ലാതെ!

Saturday, July 28, 2012

നാട്ടുകാഴ്ചകള്‍ - 2

     രണ്ടു ക്ഷേത്രങ്ങള്‍ക്കിടയിലെ ഒരു വഴിയുടെ കഥയാണിത്‌ . ആ വഴിയിലൂടെ നടന്നുതീര്‍ത്ത ഒരു ജീവിതത്തിന്‍റെയും.

    വടക്കെ അമ്പലത്തിന്‍റെ മുന്നിലുള്ള കുളം കഴിഞ്ഞാല്‍ തലയുയര്‍ത്തി നില്‍ക്കുന്ന അരയാല്‍ മരമാണ്. നൂറ്റാണ്ടുകളുടെ കാറ്റും കൊണ്ട് അതിപ്പോഴും ഇലപൊഴിക്കുകയും വീണ്ടും തളിര്‍ക്കുകയും ചെയ്യുന്നു.ആല്‍ത്തറയെ ചുറ്റി ഇറങ്ങുന്ന വഴിയിലൂടെ നടന്നാല്‍ പുഞ്ചപ്പാടമായി. പാടവരമ്പിലൂടെ നടന്ന് അക്കരെ തോടിന്‍റെ കരപറ്റി ഉയര്‍ന്ന വഴിയിലൂടെ കിഴക്കോട്ട് പോകുന്നു ആ വഴി. തോട് മുറിച്ചുകടന്ന് കേറിചെല്ലുന്നത് തൂശ്യെരത്തപ്പന്‍റെ നടയിലേക്കാണ്. അവിടുത്തെ ആലിനും ഉണ്ട് മൂന്നുനാല് നൂറ്റാണ്ടിന്‍റെ ചെറുപ്പം..!

   ഇടവപ്പാതി കഴിഞ്ഞാല്‍ പുഞ്ചപ്പാടം നിറഞ്ഞു കവിയും.പാടവും തോടുമെല്ലാം ഒന്നാവും.അതുവരെ നടന്നവരുടെ കാല്പാടുകള്‍ അതില്‍ അലിഞ്ഞു ചേരും.

   മേല്‍പ്പറഞ്ഞപോലെ ഈ വഴിയിലൂടെ ജീവിതം നടന്നുതീര്‍ത്ത വ്യക്തിയാണ് കുഞ്ഞപ്ഫന്‍.നടന്നതത്രയും പുഞ്ചപ്പാടം മായ്ച്ചുകളഞ്ഞിരിക്കുന്നു.

   രണ്ട് അമ്പലങ്ങളിലും ശാന്തിയുണ്ടായിരുന്ന കുഞ്ഞപ്ഫന്‍ തൂശ്യെരത്തെ ശാന്തിയും കഴിഞ്ഞ് പടച്ചോറുമായി തോട്ടുവരമ്പത്തുകൂടി നടന്നുപോകുന്ന രംഗം അച്ഛന്‍ പറഞ്ഞുകേട്ട ഓര്‍മയായി എനിക്ക് മനസ്സില്‍ കാണാം. സംസ്കൃതത്തിലും മലയാളത്തിലും ഒക്കെ ശ്ലോകങ്ങള്‍ ഉറക്കെ ചൊല്ലി ആവും ആ നടത്തം.ശാന്തി കഴിഞ്ഞുള്ള നേരം ആല്‍ത്തറയില്‍ ചീട്ടുകളിയും വെടിവട്ടവുമായി കൂടുന്ന തീര്‍ത്തും ശുദ്ധനും സാത്വികനുമായ ഒരു അപ്ഫന്‍നമ്പൂരി.

   ഇടക്കൊരിക്കല്‍ "ശുദ്ധം പോരാ..." എന്നുപറഞ്ഞ് അദേഹത്തെ ശാന്തിയില്‍നിന്നു വിലക്കി. പിന്നീട് വന്ന രണ്ടു ശാന്തിക്കാര്‍ ആരോഗ്യപ്രശ്നങ്ങള്‍ നിമിത്തം തുടരാന്‍ കഴിയാതെ വരികയും, ഒടുവില്‍ കുഞ്ഞപ്ഫനെ തന്നെ ശാന്തി വീണ്ടും ഏല്പിക്കുകയും ആയിരുന്നുവത്രേ!
ത്രിക്കരങ്ങാട്ടപ്പാന്  "കുഞ്ഞപ്ഫന്‍ തന്നെ വേണം ശാന്തിക്ക്" എന്ന് തോന്നി കാണുമോ..?!

  മാസത്തിലൊരിക്കല്‍ വൈദ്യരെ കാണുന്ന പതിവുണ്ട് അദേഹത്തിന്. ഒരിക്കല്‍ പതിവുപോലെ പ്രാതല്‍ കഴിഞ്ഞ് പട്ടാമ്പിക്ക് ബസ് കയറി വൈദ്യരുടെ അടുത്തെത്തി കാത്തിരിക്കുമ്പോള്‍ പിന്നില്‍ മരണം വന്നു വിളിച്ചു. ജീവിതത്തില്‍ നിന്ന് അനായാസമായുള്ള ഒരു ഇറങ്ങിപ്പോക്ക്!

  നിസ്വാര്‍ത്ഥനും നിഷ്കളങ്കനുമായ കുഞ്ഞപ്ഫന്റെ ജീവിതത്തെക്കുറിച്ച് അച്ഛന്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ അതിനു ഒരു ഐതിഹ്യകഥയുടെ കൌതുകം ഉണ്ടായിരുന്നു. നടന്നുപോയ വഴികളില്‍ കാലം മായ്ക്കാതെ വച്ചത് കുഞ്ഞപ്ഫനെ കുറിച്ചുള്ള ഇത്തരം ഓര്‍മച്ചിത്രങ്ങളാണ്.....

 നാട്ടുകാഴ്ചകള്‍ -1

  


Sunday, December 18, 2011

വൃശ്ചികം പിറന്നു

വൃശ്ചികം പിറന്നു.ഇലകളില്‍ കാറ്റ്‌ പിടിക്കുന്നത്‌ കാണാം.പൊടുന്നനെ ഞെട്ടിയുണര്‍ന്നു കരിയില പറത്തി ഉയരുന്ന കാറ്റിന്റെ ആരവം അമര്ന്നടങ്ങുന്നത് അങ്ങ് പുഞ്ചപ്പാടത്തിന്റെ കോണിലായിരിക്കും.അമ്പലമുറ്റത്തെ അരയാലിലകള്‍ക്ക് തിരക്കൊഴിഞ്ഞൊരു നേരമില്ല.വരണ്ട തിരുവാതിര കാറ്റില്‍ വരാനിരിക്കുന്ന പൂരക്കാലത്തിനായി കാത്തിരിക്കുന്നവര്‍......

ഈ കാറ്റ്‌ ഒരു സുഖമാണ്.പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്ന്.പണ്ടു കുട്ടിക്കാലത്ത് ഇങ്ങനെ കാറ്റ് ഉണരുന്ന പാതിരകളിലാണ് "ചോഴി" കളെ കാത്തു ഉറങ്ങാതിരുന്നിട്ടുള്ളത് .ഉണങ്ങിയ വാഴയിലകള്‍ നിലത്തുരയുന്ന ശബ്ദം വീശിയടിക്കുന്ന കാറ്റില്‍ ഉയര്‍ന്നു കേള്‍ക്കും.

കാറ്റിന്റെ അകമ്പടിയുള്ള വൃശ്ചികം-ധനു മാസങ്ങളിലെ രാത്രികള്‍ പലപ്പോഴും പരന്നൊഴുകുന്ന നിലാവും പാലപ്പൂ മണവും കലര്ന്നതാവും.സന്ധ്യകളില്‍ കാറ്റിന്റെ ദ്രുത താളത്തിനു അകമ്പടിയായി മുഴങ്ങുന്ന ശരണം വിളികള്‍.....

എന്ന് മുതല്‍ ഈ കാറ്റ് ഇവിടെ ഉണരാതാവുന്നുവോ അന്നിവിടെ ഞാന്‍ ഒരു പ്രളയത്തിനായി പ്രാര്‍ത്ഥിക്കും.....!!!

Sunday, March 6, 2011

Divine...!

Manifested as deep joy and conscience, incomparable since there is nothing of thy sort,unbound of space and time and ever free, proclaimed in thousands of names still vague, thou whose one moment of vision and there's many a life's bliss......!!!

A click from my Nepal Visit.....

Thursday, July 29, 2010

Stories untold!

In childhood, we sleep with stories.....Adulthood, we live in stories.....and when old, we make stories....In between what is fact, that's called Life! :)