Thursday, January 2, 2014

ഒരു പുഴയുടെ കഥ




 

          പുഴയുടെ നിലക്കാത്ത ഒഴുക്ക്‌......അത് കാലഘട്ടങ്ങള്‍ക്കും സംസ്ക്രുതികള്‍ക്കും മുകളിലൂടെ നിരന്തമായുള്ള ഒഴുക്കാണ് . അതിന്‍റെ തീരങ്ങള്‍ സാക്ഷിയായി നിരവധി നഗരങ്ങള്‍, സംസ്കാരങ്ങള്‍ ഉയര്‍ന്നുപൊങ്ങി പിന്നീട് തകര്‍ന്നടിയുന്നു.അതിര്‍ത്തികള്‍ നിര്‍ണയിക്കപ്പെടുന്നു; പുനര്‍നിര്‍ണ്ണയിക്കപ്പെടുന്നു. പിന്നെ യുദ്ധ മുഖങ്ങളായി ചോരചിന്തുന്നു.എല്ലാത്തിനും മുകളിലൂടെ കാലത്തിന്‍റെ മഹാപ്രവാഹമായി പുഴ ഒഴുകുന്നു. ആ ഒഴുക്കിനൊപ്പം മണ്ണിന്‍റെ ഓരോ അടരുകളിലും ഓര്‍മ്മകളുടെ നിധികള്‍ കൂട്ടിവയ്ക്കുന്നു...!


          അങ്ങ് കിഴക്ക് സഹ്യനില്‍ നിന്ന് പിറക്കുന്ന ദ്രാവിഡ കന്യകയായ നിള കേരളത്തില്‍ കാല്‍കുത്തി ചിറ്റൂരിലെ ശോക നാശിനിയാവുന്നു. പാലക്കാടിന്‍റെ ഹൃദയ ഭാഗത്ത് അവള്‍ കല്പാത്തി പുഴയാണ്. അഗ്രഹാരങ്ങളും,തേരുരുളുന്ന തെരുവുകളും, എണ്ണമറ്റ രഥോത്സവങ്ങളും, സംഗീത സദസ്സുകളും സാക്ഷിയാക്കി കൊണ്ട് കല്പാത്തി പുഴ ഒഴുകുന്നു. ഒ.വി. വിജയന്‍ 'ഇതിഹാസം' എഴുതുമ്പോള്‍ ഈ പുഴയുടെ ഒഴുക്കില്‍ നിന്നും മഷി നിറച്ചിരിക്കണം.....തീര്‍ച്ച ! ചരിത്രമുറങ്ങുന്ന ടിപ്പുവിന്‍റെ കോട്ടയും പടയോട്ടങ്ങളും ഒക്കെ ഒഴുക്കിനിടയിലെ ചില കണ്‍വെട്ടങ്ങള്‍ പോലെ നിള ഓര്‍ത്തു വച്ചിരിക്കണം ! അവളുടെ മണല്‍ത്തിട്ടകള്‍ കടന്നുവരുന്ന പാലക്കാടന്‍ കാറ്റില്‍ പനങ്കാടുകള്‍ ഇളകിമറിയും....!

          കല്പാത്തി കടന്നാല്‍ പിന്നീടവള്‍ കണ്ണാടിപ്പുഴ. പറളിയുടെ മണ്ണിലൂടെ വള്ളുവനാട്ടിലേക്ക്. തിരുവില്വാമലയില്‍ എത്തുമ്പോള്‍ ഉമ്മറ കോലായില്‍ നിന്നും വി.കെ.എന്‍ ന്‍റെ ചിരി. ലക്കിടിയില്‍ വച്ച് കാലാതീതനായ ആ സരസന്‍ നമ്പ്യാരെ നിള ഓര്‍ത്തു പോകാം. പിന്നെ മായന്നൂരും കടന്നു ഒറ്റപ്പാലത്ത് എത്തുമ്പോള്‍ നിളയുടെ ഒഴുക്കിന് ഒരു വള്ളുവനാടന്‍ ഭാഷയാണ്. അവിടെ മണല്‍ പരപ്പിലെ നിലാവിന് ഒരു പ്രത്യേക ലഹരിയാണത്രെ ! കണ്ണെത്തുന്ന ദൂരത്തു അനങ്ങന്‍ മല അവളെ നോക്കി നില്‍ക്കുന്നു. വീണ്ടും നിലയ്ക്കാത്ത ഒഴുക്ക്.

          ഷൊര്‍ണൂരില്‍ നിള കലാമണ്ഡലത്തിനെ തൊട്ടുകൊണ്ട് പരന്നൊഴുകുന്നു. നിളയുടെ തീരത്തെ ആ കൂത്തമ്പലങ്ങളില്‍ നിന്നും കളരികളില്‍ നിന്നും പുതിയ സര്‍ഗ ധാരകള്‍ പിറക്കുന്നു. തിരുമിററക്കോടും, പട്ടാമ്പിയുമെല്ലാം ഒഴുകിയെത്തുമ്പോഴേക്കും ഒരുപാട് പൂരങ്ങളും, നേര്‍ച്ചകളും , പള്ളി പെരുന്നാളുകളും നിളയെ സാക്ഷിയാക്കി കടന്നുപോയിരിക്കും. പട്ടാമ്പിയില്‍ നിന്ന് പള്ളിപ്പുറത്തിനടുത്ത് നിള തൂതപ്പുഴയുമായി സംഗമിക്കുന്നു......ഒന്നാവുന്നു.

          തൃത്താലയിലെ പുഴക്കരയില്‍ പുളിയിലകള്‍ വീണുകിടക്കുന്നത് കാണാം. അവിടെയാണ്  ചെണ്ടയുടെ ഇടന്തലയിലെ ശുദ്ധമായ 'ണ' കാരം ഉയര്‍ന്നിരുന്നത്. വി.ടി യും, പുന്നശ്ശേരി നമ്പിയും, ഇ.എം.എസ്സും, 'ബലെ' വാര്യരും ഒക്കെ നടന്നുപോയ വഴികള്‍. പറയി പെറ്റ പന്തിരുകുലത്തിന്‍റെ ദേശം.  രായിരനെല്ലൂരില്‍ നിന്ന് നാറാണത്ത്‌ ഭ്രാന്തന്‍റെ ചിരി.

          കൂടല്ലൂരില്‍ നിളക്ക് പരിചിതനായ ഒരു വ്യക്തിയുണ്ട്. ചുണ്ടില്‍ ബീഡി പുകച്ചുകൊണ്ട് നടന്നു പോകുന്ന കര്‍ക്കശക്കാരനായ ഒരു കഥാകൃത്ത്‌, നോവലിസ്റ്റ്, സിനിമാക്കാരന്‍ - എം.ടി

          കാറ്റാടി കടവും കടന്നു കുറ്റിപ്പുറത്തേക്ക് പിന്നെ. കുറെ ജീവിതങ്ങള്‍ അറ്റുപോയിട്ടുള്ള പുഴപ്പരപ്പ്. ചിലപ്പോള്‍ നിള അങ്ങനെയാണ് - മരണം നിഴലിക്കുന്ന ഒരിടം.  ജീവദായിനിയും ജീവ ദാഹിയും ആയ ഒഴുക്ക് !!

           വീണ്ടും മുന്നോട്ടുള്ള പ്രയാണം. തിരുനാവായില്‍ പുഴയുടെ മണല്‍പുറത്ത് ചാവേറുകള്‍ ചിന്തിയ ചോരയുടെ മണം. രണവീര്യം മുഴങ്ങുന്ന ആരവങ്ങളും, വാല്‍പ്പയറ്റിന്‍റെ ധ്വനികളും, കുതിരകളുടെ കുളമ്പടിയൊച്ചയും അങ്ങനെയങ്ങനെ......നിളക്ക് മാത്രം സ്വന്തമായ ചില ഓര്‍മ്മകള്‍ !! ചരിത്രം മുന്നോട്ടോഴുകുന്നു, അവളെപ്പോലെ തന്നെ.

          പൊന്നാനിയിലെ  മാപ്പിള വണിക്കുകള്‍ക്കും, പള്ളിമകുടങ്ങള്‍ക്കും, ബാങ്കുവിളികള്‍ക്കും അവളെ അറിയാം. അവിടെ വച്ച് നിള കടലിന്‍റെ ഉപ്പ് രുചിക്കുന്നു. അഴിമുഖത്തിന്‍റെ നിറഞ്ഞൊഴുക്കില്‍, വലിയൊരു യാത്രയുടെ അന്ത്യത്തില്‍, പുഴയുടെ അസ്തിത്വം വെടിഞ്ഞ് നിള അറബികടലിന്‍റെ കാണാപ്പരപ്പില്‍ ലയിക്കുന്നു. അനിവാര്യമായ ഒരു ജലസമാധി !

          വീണ്ടും കിഴക്കോട്ട് നോക്കിയാല്‍ കടന്നുപോയ വഴികളൊക്കെ കാണാം. പോയ്മറഞ്ഞവരെയും. പക്ഷെ വ്യക്തികള്‍ നിളക്ക് അപ്രസക്തരാണ്. അവര്‍ ബാക്കിവച്ച കാല്‍പ്പാടുകള്‍ക്ക്‌ തുടര്‍ച്ചയില്ല. പുഴമണലില്‍ അവ മറഞ്ഞുപോകുന്നു. നിളയുടെ വഴിപ്പാടുകള്‍ നീര്‍ച്ചാലുകള്‍ ആണ്. അത് ഒരു തുടര്‍ച്ചയാണ്. ഒഴുക്കാണ്. 

          ഇതുവരെ, ഈ കാലത്തും, നമുക്ക് കാണാനായി ഭാരതപ്പുഴയുണ്ട്. മണല്‍തിട്ടകള്‍ക്കിടയിലെ ജലസരണികളില്‍ നിന്ന് ബലിക്കാക്കകള്‍ പറന്നുയരുന്നു. നീളന്‍ പുല്ലുകള്‍ക്കിടയിലൂടെ ചാഞ്ഞ വെയില്‍. ഇനിയെത്ര കാലം ? അത് മാത്രം  അറിഞ്ഞുകൂടാ.









Sunday, June 30, 2013

The Bottled Poetry...!!

Seeds sown to the heart of soil, pampered by those good old Saxons, seasoned in the grey Oak barrels, bottled, sealed and sold.....and finally served with Love! :-))
A lazy weekend in Gerlingen, Germany, 01/11/2012

Tuesday, January 1, 2013

നാട്ടുകാഴ്ചകള്‍ - 3

          ചിരി എന്നത് ഒരു പ്രതീകമാണ്‌; സന്തോഷത്തിന്‍റെ, സൗഹൃദത്തിന്‍റെ, നര്‍മത്തിന്‍റെ, പ്രതീക്ഷയുടെ ഒക്കെ പ്രതീകം. അത് മറ്റുള്ളവരിലേക്ക് പടര്‍ത്താന്‍ കഴിവുള്ളവര്‍ ഇടപഴകുന്നവരുടെ ഹൃദയങ്ങളിലും ഓര്‍മകളിലും സ്വന്തമായൊരിടം എളുപ്പത്തില്‍ നേടുന്നു. ഇങ്ങനെയുള്ളവരില്‍ ചിലരെങ്കിലും സ്വന്തം ദുഃഖങ്ങളുടെ തീച്ചൂളയാല്‍ പ്രകാശം പരത്തുന്ന നക്ഷത്രങ്ങള്‍* തന്നെ ആണ്. അതെനിക്ക് മനസ്സിലാക്കിതന്നത് വായിച്ചുകേട്ട ചാര്‍ളി ചാപ്ലിന്‍റെ ജീവിതമല്ല, മറിച്ച് എനിക്ക് നേരിട്ടറിയാവുന്ന കുഞ്ഞമ്മാമന്‍ എന്ന വ്യക്തിത്വമാണ്.

          കുറച്ചൊന്നു  മുന്നോട്ട് വളഞ്ഞ് നന്നേ ശോഷിച്ച ആ രൂപം "ഇത്രയും മെലിഞ്ഞ ആളുകളും ഉണ്ട്" എന്ന ഒരു ഓര്‍മപ്പെടുത്തല്‍ പോലെ തോന്നും. മിക്കവാറും വിശേഷങ്ങള്‍ക്കൊക്കെ പങ്കെടുക്കാറുള്ള കുഞ്ഞമ്മാമനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. അച്ഛന്‍റെ അമ്മാമന്‍മാരില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന ആളെന്ന നിലയില്‍ ഒരു കാരണവര്‍ സ്ഥാനം ഉണ്ടായിരുന്ന അദ്ദേഹത്തിന് ആ ബഹുമാനം എന്നും ലഭിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഫലിതങ്ങള്‍ വിശേഷദിവസങ്ങളിലെ ഒത്തുകൂടലുകളില്‍ ചിരി പടര്‍ത്തിയിരുന്നു. എല്ലാവര്‍ക്കും ഒരു പ്രത്യേക സ്നേഹം നിഷ്കളങ്കനും സരസനുമായ കുഞ്ഞമ്മാമനോട് ഉണ്ടായിരുന്നു.

          അദ്ദേഹത്തിന്‍റെ ഫലിതങ്ങള്‍ പലപ്പോഴും ബൗദ്ധികമായി നിലവാരം പുലര്‍ത്തുന്നവയാണ്.പറഞ്ഞുകേട്ട ഒരു കഥ ഇങ്ങനെ :  പണ്ട് ഒരു യാത്രക്കിടയില്‍ ഭക്ഷണത്തിനായി കുഞ്ഞമ്മാമന്‍ കയറിയത് ഒരിത്തിരി മുന്തിയ ഹോട്ടലില്‍ ആയിരുന്നു. വെടിപ്പായ വസ്ത്രധാരണത്തോടെ ഓര്‍ഡര്‍ സ്വീകരിക്കാനെത്തിയ ബെയറര്‍ കുഞ്ഞമ്മാമാനോടു ചോദിച്ചു, "Sir, You prefer to have G.R or M.R ? ". (G.R എന്നാല്‍ Ghee Roast എന്നും M.R എന്നാല്‍ Masal Roast എന്നും ആണ് ബെയറര്‍ ഉദ്ദേശിച്ചത് ) ഒരിത്തിരി ശങ്കിച്ച കുഞ്ഞമ്മാമന്‍ ഉടനെ മറുപടി കൊടുത്തു, " എനിക്ക് രണ്ട് U.V മതി. വേഗം ആയ്ക്കോട്ടെ..!", അമ്പരന്ന ബെയറര്‍ എത്ര ആലോചിച്ചിട്ടും U.V എന്താണെന്നു പിടികിട്ടിയില്ല. അവസാനം കുഞ്ഞമ്മാമന്‍ തന്നെ "ഹേയ്.....രണ്ട് ഉഴുന്നുവടേയ്...!" എന്ന് വിശദമാക്കി എന്നാണു കഥ!

          മലയാളം അദ്ധ്യാപകനായിരുന്ന കുഞ്ഞമ്മാമന്‍ U.P സ്കൂളില്‍ പഠിച്ചിരുന്ന അച്ഛനെ കാണുമ്പോള്‍ " U.T ഉണ്ണികൃഷ്ണന്‍റെ പാഠം എത്തിയോ കുഞ്ഞുകുട്ടാ..? " എന്ന് ഫലിതസ്വരത്തില്‍ തിരക്കിയിരുന്ന കാര്യം അച്ഛന്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ( ഉറിയില്‍ തൂങ്ങിയ ഉണ്ണികൃഷ്ണന്‍ എന്നൊരു പാഠം ഉണ്ടായിരുന്നു അവര്‍ക്ക് അന്ന്  ) സദ്യക്ക് ചേന വറുത്തത് വിളമ്പുന്നതിനു "പ്ലസ്‌ ടു" എന്നും രസത്തിന്‍റെ കൂടെ പപ്പടത്തിന് "മെര്‍ക്കുറിക്ക് ബോണസ്‌" എന്നും ഒക്കെയാണ് കുഞ്ഞമ്മാമന്‍റെ ശൈലി!

          ഒരിക്കല്‍ അച്ഛന്‍റെ കാലിലെ എല്ലുപൊട്ടി കിടപ്പിലായിരുന്നപ്പോള്‍ കാണാന്‍ വന്ന കുഞ്ഞമ്മാമന്‍ എന്നെ കണ്ട് അച്ഛന്‍റെ മകന്‍ ആണെന്ന് തിരിച്ചറിഞ്ഞില്ല. അതിന്‍റെ പരിഭവം ഞാന്‍ അദ്ദേഹത്തെ ബസ്‌ സ്റ്റോപ്പില്‍ കൊണ്ടുവിടുന്ന വഴിക്കൊക്കെ എന്നോട് പറഞ്ഞുകൊണ്ടിരുന്നു.

          ഇടയില്‍ എപ്പോഴോ ആണ് ഞാന്‍ കുഞ്ഞമ്മാമന്‍റെ കുടുംബചരിത്രം അറിയുന്നത്. അദ്ദേഹത്തിന്‍റെ പത്നി രോഗിയായിരുന്നു. ബുദ്ധിമാന്ദ്യം ഉള്ള മകളെ പണ്ട് ആര്‍ക്കോ വേളി കഴിച്ചു കൊടുത്തു. പക്ഷേ ആ വേളിയിലൂടെയുള്ള സമ്പത്ത് മാത്രം ലക്ഷ്യമുണ്ടായിരുന്ന അയാള്‍ അധികം വൈകാതെ അവരെ കുഞ്ഞമ്മാമന്‍റെ അടുത്ത് ഉപേക്ഷിച്ചു പോയി.

          കുഞ്ഞമ്മാമന്‍റെ അമ്മാമി മരിച്ച അവസരത്തില്‍ അച്ഛന് പോകാന്‍ പറ്റാതെ വന്നപ്പോള്‍ ഞാനാണ് വല്യച്ഛന്‍മാരോടൊപ്പം അദ്ദേഹത്തെ കാണാന്‍ പോയത്. അവിടെച്ചെന്ന് ഞങ്ങള്‍ ഓരോരുത്തരും കുറച്ചു കാശ് കയ്യില്‍ വച്ചുകൊടുത്തപ്പോള്‍ കുഞ്ഞമ്മാമന്‍റെ കണ്ണുനിറയുന്നതും തൊണ്ട ഇടറുന്നതും ഞാന്‍ കണ്ടു. അത് ചിരി പടര്‍ത്തുന്ന ഫലിതങ്ങളുടെ ഒരു മറുവശമായിരുന്നു.

          കേള്‍ക്കുന്നവരുടെ കണ്ണ്‍ നനയിക്കുന്ന ജീവിത പശ്ചാത്തലമുണ്ടായിരുന്ന കുഞ്ഞമ്മാമന്‍ പക്ഷേ എന്നും മറ്റുള്ളവരിലേക്ക് പകര്‍ന്നിരുന്നത് ചിരിയുടെ തിളക്കമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കുറിച്ച് ഒരു കുറിപ്പെങ്കിലും ഉണ്ടാകാതെ വയ്യ. അദ്ദേഹം ഈ ലോകം വിട്ടുപോയിട്ട് അധികം കാലമായിട്ടില്ല. ഇനിയുള്ള തലമുറ ഒരുപക്ഷേ അദ്ദേഹത്തെ പറ്റി കേള്‍ക്കാനോ അറിയാനോ വഴിയില്ല. തലമുറകള്‍ കഴിയുംതോറും കൂടുതല്‍ വ്യക്ത്യധിഷ്ഠിതവും സങ്കീര്‍ണവും ആയിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിന് "ചിരി" എന്ന അനുഭവം അന്യമാവുന്ന കാലം ഒരു അതിശയോക്തി ആവില്ല. അങ്ങനെയുള്ള ഒരു കാലത്തെ മനുഷ്യര്‍ക്കുവേണ്ടിയുള്ള ചൂണ്ടുപലകയായിരിക്കട്ടെ എന്‍റെയീ അനുഭവസാക്ഷ്യം.

 (*ജി ശങ്കരകുറുപ്പിന്‍റെ "നക്ഷത്രഗീതം" എന്ന കവിതയോട് കടപ്പാട്‌. )


നാട്ടുകാഴ്ചകള്‍ -2


Sunday, November 25, 2012

അവസാനത്തെ ഇലയും കാറ്റെടുക്കുമ്പോള്‍...!


When the wind takes away the last leaf, when the naked trees shiver in cold, there you hear the jingle bells,see the snow-white streets and taste of Red Wine with the fragrance of dark chocolates!
Yess....it is the time for one more Christmas.....!

Sunday, October 14, 2012

മേഘങ്ങള്‍ക്ക് മുകളില്‍!


മേഘമാലകള്‍ക്ക് മുകളില്‍ മൌനത്തിന്‍റെ പരന്ന കടല്‍....ഇടയില്‍ പര്‍വതശൃംഗങ്ങളുടെ ഒറ്റപ്പെട്ട തുരുത്തുകള്‍.
കണ്ണെത്താതെ നിറഞ്ഞുകിടന്ന കാഴ്ചയുടെ അനുഭവം മനസ്സിലെടുത്ത് തിരിച്ചിറങ്ങി...മടങ്ങിവരാന്‍...തനിയെയല്ലാതെ!

Saturday, July 28, 2012

നാട്ടുകാഴ്ചകള്‍ - 2

     രണ്ടു ക്ഷേത്രങ്ങള്‍ക്കിടയിലെ ഒരു വഴിയുടെ കഥയാണിത്‌ . ആ വഴിയിലൂടെ നടന്നുതീര്‍ത്ത ഒരു ജീവിതത്തിന്‍റെയും.

    വടക്കെ അമ്പലത്തിന്‍റെ മുന്നിലുള്ള കുളം കഴിഞ്ഞാല്‍ തലയുയര്‍ത്തി നില്‍ക്കുന്ന അരയാല്‍ മരമാണ്. നൂറ്റാണ്ടുകളുടെ കാറ്റും കൊണ്ട് അതിപ്പോഴും ഇലപൊഴിക്കുകയും വീണ്ടും തളിര്‍ക്കുകയും ചെയ്യുന്നു.ആല്‍ത്തറയെ ചുറ്റി ഇറങ്ങുന്ന വഴിയിലൂടെ നടന്നാല്‍ പുഞ്ചപ്പാടമായി. പാടവരമ്പിലൂടെ നടന്ന് അക്കരെ തോടിന്‍റെ കരപറ്റി ഉയര്‍ന്ന വഴിയിലൂടെ കിഴക്കോട്ട് പോകുന്നു ആ വഴി. തോട് മുറിച്ചുകടന്ന് കേറിചെല്ലുന്നത് തൂശ്യെരത്തപ്പന്‍റെ നടയിലേക്കാണ്. അവിടുത്തെ ആലിനും ഉണ്ട് മൂന്നുനാല് നൂറ്റാണ്ടിന്‍റെ ചെറുപ്പം..!

   ഇടവപ്പാതി കഴിഞ്ഞാല്‍ പുഞ്ചപ്പാടം നിറഞ്ഞു കവിയും.പാടവും തോടുമെല്ലാം ഒന്നാവും.അതുവരെ നടന്നവരുടെ കാല്പാടുകള്‍ അതില്‍ അലിഞ്ഞു ചേരും.

   മേല്‍പ്പറഞ്ഞപോലെ ഈ വഴിയിലൂടെ ജീവിതം നടന്നുതീര്‍ത്ത വ്യക്തിയാണ് കുഞ്ഞപ്ഫന്‍.നടന്നതത്രയും പുഞ്ചപ്പാടം മായ്ച്ചുകളഞ്ഞിരിക്കുന്നു.

   രണ്ട് അമ്പലങ്ങളിലും ശാന്തിയുണ്ടായിരുന്ന കുഞ്ഞപ്ഫന്‍ തൂശ്യെരത്തെ ശാന്തിയും കഴിഞ്ഞ് പടച്ചോറുമായി തോട്ടുവരമ്പത്തുകൂടി നടന്നുപോകുന്ന രംഗം അച്ഛന്‍ പറഞ്ഞുകേട്ട ഓര്‍മയായി എനിക്ക് മനസ്സില്‍ കാണാം. സംസ്കൃതത്തിലും മലയാളത്തിലും ഒക്കെ ശ്ലോകങ്ങള്‍ ഉറക്കെ ചൊല്ലി ആവും ആ നടത്തം.ശാന്തി കഴിഞ്ഞുള്ള നേരം ആല്‍ത്തറയില്‍ ചീട്ടുകളിയും വെടിവട്ടവുമായി കൂടുന്ന തീര്‍ത്തും ശുദ്ധനും സാത്വികനുമായ ഒരു അപ്ഫന്‍നമ്പൂരി.

   ഇടക്കൊരിക്കല്‍ "ശുദ്ധം പോരാ..." എന്നുപറഞ്ഞ് അദേഹത്തെ ശാന്തിയില്‍നിന്നു വിലക്കി. പിന്നീട് വന്ന രണ്ടു ശാന്തിക്കാര്‍ ആരോഗ്യപ്രശ്നങ്ങള്‍ നിമിത്തം തുടരാന്‍ കഴിയാതെ വരികയും, ഒടുവില്‍ കുഞ്ഞപ്ഫനെ തന്നെ ശാന്തി വീണ്ടും ഏല്പിക്കുകയും ആയിരുന്നുവത്രേ!
ത്രിക്കരങ്ങാട്ടപ്പാന്  "കുഞ്ഞപ്ഫന്‍ തന്നെ വേണം ശാന്തിക്ക്" എന്ന് തോന്നി കാണുമോ..?!

  മാസത്തിലൊരിക്കല്‍ വൈദ്യരെ കാണുന്ന പതിവുണ്ട് അദേഹത്തിന്. ഒരിക്കല്‍ പതിവുപോലെ പ്രാതല്‍ കഴിഞ്ഞ് പട്ടാമ്പിക്ക് ബസ് കയറി വൈദ്യരുടെ അടുത്തെത്തി കാത്തിരിക്കുമ്പോള്‍ പിന്നില്‍ മരണം വന്നു വിളിച്ചു. ജീവിതത്തില്‍ നിന്ന് അനായാസമായുള്ള ഒരു ഇറങ്ങിപ്പോക്ക്!

  നിസ്വാര്‍ത്ഥനും നിഷ്കളങ്കനുമായ കുഞ്ഞപ്ഫന്റെ ജീവിതത്തെക്കുറിച്ച് അച്ഛന്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ അതിനു ഒരു ഐതിഹ്യകഥയുടെ കൌതുകം ഉണ്ടായിരുന്നു. നടന്നുപോയ വഴികളില്‍ കാലം മായ്ക്കാതെ വച്ചത് കുഞ്ഞപ്ഫനെ കുറിച്ചുള്ള ഇത്തരം ഓര്‍മച്ചിത്രങ്ങളാണ്.....

 നാട്ടുകാഴ്ചകള്‍ -1

  


Sunday, December 18, 2011

വൃശ്ചികം പിറന്നു

വൃശ്ചികം പിറന്നു.ഇലകളില്‍ കാറ്റ്‌ പിടിക്കുന്നത്‌ കാണാം.പൊടുന്നനെ ഞെട്ടിയുണര്‍ന്നു കരിയില പറത്തി ഉയരുന്ന കാറ്റിന്റെ ആരവം അമര്ന്നടങ്ങുന്നത് അങ്ങ് പുഞ്ചപ്പാടത്തിന്റെ കോണിലായിരിക്കും.അമ്പലമുറ്റത്തെ അരയാലിലകള്‍ക്ക് തിരക്കൊഴിഞ്ഞൊരു നേരമില്ല.വരണ്ട തിരുവാതിര കാറ്റില്‍ വരാനിരിക്കുന്ന പൂരക്കാലത്തിനായി കാത്തിരിക്കുന്നവര്‍......

ഈ കാറ്റ്‌ ഒരു സുഖമാണ്.പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്ന്.പണ്ടു കുട്ടിക്കാലത്ത് ഇങ്ങനെ കാറ്റ് ഉണരുന്ന പാതിരകളിലാണ് "ചോഴി" കളെ കാത്തു ഉറങ്ങാതിരുന്നിട്ടുള്ളത് .ഉണങ്ങിയ വാഴയിലകള്‍ നിലത്തുരയുന്ന ശബ്ദം വീശിയടിക്കുന്ന കാറ്റില്‍ ഉയര്‍ന്നു കേള്‍ക്കും.

കാറ്റിന്റെ അകമ്പടിയുള്ള വൃശ്ചികം-ധനു മാസങ്ങളിലെ രാത്രികള്‍ പലപ്പോഴും പരന്നൊഴുകുന്ന നിലാവും പാലപ്പൂ മണവും കലര്ന്നതാവും.സന്ധ്യകളില്‍ കാറ്റിന്റെ ദ്രുത താളത്തിനു അകമ്പടിയായി മുഴങ്ങുന്ന ശരണം വിളികള്‍.....

എന്ന് മുതല്‍ ഈ കാറ്റ് ഇവിടെ ഉണരാതാവുന്നുവോ അന്നിവിടെ ഞാന്‍ ഒരു പ്രളയത്തിനായി പ്രാര്‍ത്ഥിക്കും.....!!!

Sunday, March 6, 2011

Divine...!

Manifested as deep joy and conscience, incomparable since there is nothing of thy sort,unbound of space and time and ever free, proclaimed in thousands of names still vague, thou whose one moment of vision and there's many a life's bliss......!!!

A click from my Nepal Visit.....

Thursday, July 29, 2010

Stories untold!

In childhood, we sleep with stories.....Adulthood, we live in stories.....and when old, we make stories....In between what is fact, that's called Life! :)

Monday, June 14, 2010

ഇടവപ്പാതി

[ഒരു പഴയ പോസ്റ്റ്‌....വീണ്ടും പോസ്റ്റുന്നു.....ഈയിടെയായി പറയാന്‍ ഒന്നുമില്ലാത്ത പോലെ......! :( ]


“കുന്നിന്റെ മുകളിലാണ് ഞാനവളെ ആദ്യം കണ്ടത്.......
കാറ്റിന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങി കണ്ണിമ ചിമ്മുംനേരംകൊണ്ട്
അവള്‍ അടുത്തെത്തി........
പിന്നെ എന്റെ ദേഹത്ത് അവള്‍ തളര്‍ന്നുവീഴുമ്പൊ
പിന്നില്‍ നിന്നു അമ്മ വിളിച്ചുപറഞ്ഞു, “ആ മഴയത്ത്ന്ന് ഇങ്ങട് കേറി നില്‍ക്ക് കുട്ടാ......ഇനി പനി വരുത്തണ്ട!”

അതെ......ഇടവപ്പാതി എന്നും ഒരു അനുഭൂതിയാണു.........ആകാശമാകെ കറുത്തിരുണ്ട്,വെളിച്ചം മങ്ങി വന്ന്,ആര്‍ത്തിരമ്പി പെയ്തുനിറയുന്ന ഒന്ന്........പിന്നില്‍ സൂര്യഭഗവാന്‍ നിരാശനായി നില്പുണ്ടാവും,ഭൂമിദേവിയെ ഒരുനോക്ക് കാണാനാവാതെ..........
മഴ ഒരു തുടക്കമാണ്‍;ഉര്‍വരതയുടെ ,പഴയതില്‍ നിന്ന് പുതിയതിലേക്കുള്ള സംക്രമത്തിന്റെ,മാറ്റത്തിന്റെ ഒക്കെ പ്രതീകം.......ഭൂമിയിലെ ജീവന്‍ മഴയില്‍നിന്ന് ഉദ്ഭവിച്ചു എന്നാണല്ലൊ...............!!!!
പ്രക്രിതിയാകെ മഴയില്‍ നനഞ്ഞ് കുതിര്‍ന്ന്നില്‍ക്കുമ്പൊ മുന്‍പെ കണ്ടിരുന്ന നിറങ്ങള്‍ക്കൊക്കെ പുതിയ ഒരു തെളിച്ചം.........മണ്ണ് കൂടുതല്‍ ചുവക്കുന്നു,,ഇലകള്‍ കൂടുതല്‍ ഹരിതമാവുന്നു,പൂവുകള്‍ കൂടുതല്‍ സുന്ദരികളാവുന്നു..........!!!
രാത്രിയിലെ മഴക്കു വേറെ ഒരു മുഖമാണ്.....ഇരുട്ടില്‍ പുറത്തെ മഴയില്‍ ലയിച്ചിരിക്കുമ്പൊ കാഴ്ചയുടെയും,ശബ്ദങ്ങളുടെയും,മണങ്ങളുടെയും ഒക്കെ നിറവ്..........ചീവീടുകളുടെയും തവളകളുടെയും കൂട്ടമായ കരച്ചില്‍,നനയുന്ന മണ്ണിന്റെ മണം,ഇരുണ്ട നിഴലുകളും കുറച്ചുകൂടി തെളിഞ്ഞ മഴയും......!!!
അങ്ങനെ “വീണ്ടും കാണാം” എന്ന വാക്കിനുപോലും ഇടയില്ലാതെ വീണ്ടും വീണ്ടും പെയ്തുനിറയുന്ന ഇടവപ്പാതിയിലെ മഴ......!!!

ഓര്‍മയ്ക്ക്........!


ഒരു നീണ്ട യാത്രയുടെ ഓര്‍മയ്ക്ക്........!

Saturday, May 1, 2010

Masterpiece!

Pondering about the same subject and filling the paper with blanks....Yea...am about to write my masterpiece!

Sunday, March 21, 2010

Mountain High

I want to stand with you on a mountain.
I want to bathe with you in the sea.
I want to lay like this forever.
Until the sky falls down on me...!

Truly,Madly,Deeply - Savage garden

Sunday, December 13, 2009

തിരിച്ചു വിളിക്കുന്നവ



എത്ര അകലേക്ക്‌ പോയാലും, യാത്രയുടെ അന്ത്യത്തിലും തിരിച്ചു വിളിക്കുന്ന ചിലതുണ്ട്...ഇത് പോലെ...

Sunday, October 11, 2009

Sunday, September 20, 2009

ഇടവഴി


ഇടവഴിയില്‍ വീണുകിടക്കുന്ന വളപ്പൊട്ടുകള്‍ തിരഞ്ഞു ചെന്നപ്പോഴേക്കും കാലം അതിനുമുകളില്‍ കൂടുകൂട്ടിയിരിക്കുന്നു. ചുവന്ന ചെമ്പരത്തി പൂത്തുനിന്ന വേലിക്ക് പകരം പച്ചപായലിന്റെ മതില്‍.ഇന്നലത്തെ മഴയില്‍ നനഞ്ഞ വഴിയിലൂടെ തണുത്ത കാല്‍ വച്ച് നടക്കുമ്പോള്‍ കണ്ടു പിരിഞ്ഞുപോകവേ വിതച്ച ഓര്‍മ്മകളുടെ തളിരുകള്‍....!

Wednesday, September 2, 2009

പറയി പെറ്റ പന്തിരുകുലം







പുഴയുടെ നിലക്കാത്ത ഒഴുക്ക്‌......അത് കാലഘട്ടങ്ങള്‍ക്കും സംസ്ക്രുതികള്‍ക്കും മുകളിലൂടെ നിരന്തമായുള്ള ഒഴുക്കാണ് . അതിന്റെ തീരങ്ങള്‍ സാക്ഷിയായി നിരവധി നഗരങ്ങള്‍, സംസ്കാരങ്ങള്‍ ഉയര്‍ന്നുപൊങ്ങി പിന്നീട് തകര്‍ന്നടിയുന്നു.അതിര്‍ത്തികള്‍ നിര്‍ണയിക്കപ്പെടുന്നു; പുനര്നിര്ണ്ണയിക്കപ്പെടുന്നു. പിന്നെ യുദ്ധ മുഖങ്ങളായി ചോരചിന്തുന്നു.എല്ലാത്തിനും മുകളിലൂടെ കാലത്തിന്റെ മഹാപ്രവാഹമായി പുഴ ഒഴുകുന്നു. ഒഴുക്കിനൊപ്പം മണ്ണിന്റെ ഓരോ അടരുകളിലും ഓര്‍മ്മകളുടെ നിധികള്‍ കൂട്ടിവയ്ക്കുന്നു...!

അങ്ങനെ കൂട്ടിവച്ച ഒരുപാടു മിത്തുകള്‍ ഭാരതപ്പുഴയുടെ തീരങ്ങളില്‍ കാണാം. യാഥാര്‍ത്ഥ്യവും സങ്കല്‍പ്പവും വേര്‍തിരിക്കാനാവാത്ത വിധം ഏതോ തലങ്ങളില്‍ കെട്ട് പിണഞ്ഞു കിടക്കുന്ന കഥകള്‍. പലതും നൂറ്റാണ്ടുകള്‍ പഴക്കമുള്ളവ. പക്ഷേ, അടയാളപ്പെടുത്താന്‍ ആവാതെ പോയ കാലം ഇവയ്ക്കൊക്കെ അപ്രധാനമാണ് . കാരണം അവയെല്ലാം കാലത്തെ അതിജീവിച്ചിരിക്കുന്ന കഥകളാണ്.

ഇവയില്‍ നേരിന്റെ വെളിച്ചം നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ് പറയി പെറ്റ പന്തിരുകുലത്തിന്റെ കഥ. ഒരു മിത്ത് എന്നതിലുപരി സാമ്പ്രദായിക സാമൂഹിക വ്യവസ്ഥകള്‍ക്കെതിരെ ഉള്ള ഒരു വിപ്ലവത്തിന്റെ ധ്വനികൂടി ഉണ്ട് അതിന്.

അറിവിന്റെ അപ്രമാദിത്വത്തിനു എതിരെയുള്ള പ്രതീകമായി വരരുചി വേളി കഴിക്കുന്ന പഞ്ചമി എന്ന പറയ പെണ്‍കുട്ടി. മറ്റൊരു തരത്തില്‍ അത് വിധിയുടെ അചഞ്ചലമായ ശക്തിയും ആണ് . പന്ത്രണ്ടു മക്കള്‍ക്ക്‌ ജന്മം കൊടുക്കുകയും പന്ത്രണ്ടു ജാതികളില്‍ വളരുകയും......ഒരര്‍ത്ഥത്തില്‍ ആദ്യത്തെ സാമുദായിക വിപ്ലവം ആവണം അത്.....!

അങ്ങനെ പറയി പെറ്റ പന്തിരുകുലത്തിലെ ഓരോ അംഗത്തെയും കുറിച്ചു ഒരുപാടു കഥകള്‍ ഇന്നും ഉണ്ട്. അവരുടെ ഒക്കെ താവഴികള്‍ എന്ന് അവകാശപ്പെടുന്നവര്‍ ഇന്നും ഉണ്ട്; നിരവധി പ്രതീകങ്ങളും...! അഗ്നിഹോത്രി യജ്ഞ സമയത്ത് ഈറന്‍ മുണ്ട് വിരിച്ചിരുന്ന "വെള്ളിയാംകല്ല്" , രായിരനെല്ലൂര്‍ മല, പാക്കനാരുടെ നിളാതീരത്തെ അമ്പലം , പെരുന്തച്ചന്റെ ഉളി വീണ ക്ഷേത്രങ്ങളും കൂത്തമ്പലങ്ങളും. എല്ലാം ഭാരതപ്പുഴയെ ചുറ്റിപ്പറ്റി തന്നെ.

സംഭവിച്ചത് എന്ന് തീര്‍ത്തും പറയാവുന്ന ചരിത്രത്തിന്റെ കയ്യൊപ്പുള്ള ഇത്തരം ഒരുപാടു ഐതിഹ്യങ്ങള്‍ ഇന്നും നിളാതീരത്തെ വള്ളുവനാടിന്റെ മണ്ണില്‍ ഉറങ്ങുന്നു...!!!


Sunday, June 28, 2009


സൂര്യനെ സ്വപ്നംകണ്ടു കണ്ണുതുറന്ന പൂവാണ് അവളെ ആദ്യം കണ്ടത്...പിന്നെ പുളിമരത്തിന്റെ ചില്ല കുലുക്കിയ കാറ്റ്.....ഇടക്കിടെ വെയില് എത്തിനോക്കും.....അതെ, ഇടമുറിയാതെ പെയ്തുനിറയാന് അവള് മറന്നിരിക്കുന്നു....!
ഇതു കൂടി കാണുക

Saturday, May 2, 2009